വിലങ്ങ് വച്ചില്ല; വെള്ളം വേണമെന്ന് പറഞ്ഞ് കടയിലേക്കു പോയ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

Latest കേരളം പ്രാദേശികം

കാസർകോട് നിരവധി ലഹരിക്കേസുകളിലെ പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. ആലംപാടി സ്വദേശി അമീർ അലിയാണ് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ പ്രതിയാണ് അമീർ അലി. ലഹരി കടത്ത് കേസുകളും അടിപിടി കേസുകളുമാണ് കൂടുതൽ. രാവിലെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നാണ് ഇയാളെ കാസർകോട് എത്തിച്ചത്.

കണ്ണൂർ എആർ ക്യംപിലെ മൂന്ന് പൊലീസുകാരാണ് കൂടെയുണ്ടായത്. കെഎസ്ആര്‍ടിസി ബസിൽ വന്നിറങ്ങിയപ്പോൾ അമീർ അലി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു, കടയിലേക്ക് പോകുന്നതിനിടെ പ്രതി തന്ത്രപൂർവം രക്ഷപ്പെട്ടു. വിലങ്ങണിയിക്കാൻ സാധിക്കാത്തത് പൊലീസിന് വിനയായി.വിദ്യാനഗറിൽ റജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ കാസർകോട് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചതായിരുന്നു അമീർ അലിയെ. ഇയാൾ കാസർകോട് നഗരപ്രദേശത്ത് ലഹരി മരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു.

ഇയാൾക്കെതിരെ ലഹരിക്കടത്ത്, അടിപിടി, പിടിച്ചുപറി ഉൾപ്പടെയുള്ള കേസുകൾ നിലവിലുണ്ട്. പ്രതിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *