കണ്ണൂര്‍: ചെറുപുഴ രാജഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 21കാരന് ദാരുണാന്ത്യം. വാഴക്കുണ്ടം സ്വദേശി എബിന് സെബാസ്റ്റ്യനാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടത്തിലായിരുന്നു ഗുരുതരമായി പരുക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തിയത്.
ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ എബിനെ രക്തം ഛര്‍ദ്ദിച്ച നിലയില്‍ അവശനായിട്ടാണ് നാട്ടുകാർ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാർ ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ആനയുടെ ആക്രമണം ഉണ്ടായത്. നേരത്തെ തന്നെ കാട്ടാന ശല്യമുള്ള പ്രദേശമാണ് ഇത്. എന്നാല്‍ കേരളത്തിലെ വനത്തിനുള്ളിലാണ് എബിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്നാണ് വനം വകുപ്പിന്റെ വാദം. കൃഷിയിടത്തിലല്ല അപകടമുണ്ടായതെന്നും വനം വകുപ്പ് പറയുന്നു.