കാഞ്ഞങ്ങാട് ∙ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി മർദിച്ച ശേഷം കാസർകോട് പൊലീസ് സ്റ്റേഷന് മുൻപിൽ ഇറക്കി വിട്ടു. സംഭവത്തിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് തായിലങ്ങാടി സ്വദേശികളായ മുഹമ്മദ് സഹീർ (36), എ.ആർ.ഫിറോസ് (35), മുഹമ്മദ് അൽത്താഫ് (34), മുഹമ്മദ് ഹാരിസ് (40), അഹമ്മദ് നിയാസ് (34), തളങ്കരയിലെ അബ്ദുൽ മനാഫ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയംനായിലാണ് സംഭവം. ഇട്ടമ്മലിലെ ഷെഫീഖി (30) നെയാണ് 10 പേര്‍ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടു പോയത്. കാഞ്ഞങ്ങാട് നിന്നു സാധനങ്ങൾ വാങ്ങി ഷെഫീഖ് വീട്ടിലേക്ക് പോകുകയായിരുന്നു.ഇതിനിടെ ഇദ്ദേഹത്തെ പിന്തുടർന്ന് രണ്ടു കാറുകളിലായി എത്തിയ സംഘം ഷെഫീഖിന്റെ കാറിന് മുൻപിൽ രണ്ടു കാറുകളും നിർത്തി അക്രമിക്കുകയായിരുന്നു. കാറിന്റെ ഗ്ലാസ് തകർത്ത സംഘം ഷെഫീഖിനെ വലിച്ചു പുറത്തിട്ടു മർദിച്ചു. പിന്നീട് സംഘം വന്ന കാറിൽ കയറ്റി. കാറിനുള്ളിൽ വച്ചു ഷെഫീഖിന്റെ കഴുത്തിൽ കത്തി വച്ചു ഭീഷണിപ്പെടുത്തി. ഇതിനിടെ ഷെഫീഖിന്റെ ഇടതു കൈയ്ക്ക് മുറിവേറ്റു. ബേക്കലിൽ എത്തിയപ്പോൾ ഷെഫീഖിനെ മറ്റൊരു കാറിൽ കയറ്റി.പൊലീസ് പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞതോടെ ഷെഫീഖിനെ കാസർകോട് പൊലീസ് സ്റ്റേഷന് മുൻപിൽ ഇറക്കി വിട്ട് സംഘം രക്ഷപ്പെടുകയായിരുന്നു. കാറിന്റെ നമ്പർ നോക്കി പിന്തുടർന്ന പൊലീസ് പ്രതികളെ പിടികൂടി. സാമ്പത്തിക പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടു പോകാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.