സീറ്റിൽ വാഴ; എടുത്തുമാറ്റി അതേ സീറ്റിൽ ഇരുന്ന് രാഹുൽ; കുട്ടികളോട് ദേഷ്യമില്ല

Latest ഇന്ത്യ കേരളം

വയനാട് എംപിയുടെ ഓഫിസ് അടിച്ചുതകർത്ത് എസ്എഫ്ഐക്കാർ വച്ച വാഴ എടുത്തുമാറ്റി അതേ സീറ്റിൽ ഇരുന്ന് രാഹുൽ ഗാന്ധി. അക്രമത്തിന് ശേഷം ഓഫിസ് അതുപോലെ തന്നെ നിലനിർത്തുകയായിരുന്നു. ഇന്ന് നേരിട്ടെത്തിയ രാഹുൽ ഓഫിസ് സന്ദർശിക്കുകയും ചെയ്തു. കസേരയിൽ വച്ചിരുന്ന വാഴ എടുത്ത് പിന്നിലേക്ക് മാറ്റി അതേ സീറ്റിൽ തന്നെ ഇരുന്നാണ് അദ്ദേഹം നേതാക്കളോട് സംസാരിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

‘കൽപറ്റയിലെ എന്റെ ഓഫിസ് കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല. ആക്രമിച്ച കുട്ടികളോടു ക്ഷമിക്കുന്നു. നിരുത്തരവാദപരമായാണ് അവർ പെരുമാറിയത്. പ്രത്യാഘാതം അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. എന്റെ ഓഫിസ് വയനാട്ടിലെ ജനങ്ങളുടേതാണ്. സംഭവിച്ചതു നിർഭാഗ്യകരമാണ്. അക്രമം ഒന്നിനും പരിഹാരമല്ല. ഓഫിസ് ഉടന്‍ തുറക്കും. ബിജെപിയും ആര്‍എസ്എസും വിദ്വേഷത്തിന്റെ സാഹചര്യമുണ്ടാക്കുന്നു. അത് കോണ്‍ഗ്രസിന്‍റെ തത്വശാസ്ത്രമല്ല.’– രാഹുൽ പറഞ്ഞു.മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, കെ.സുധാകരൻ, വി.ഡി.സതീശൻ തുടങ്ങിയവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

എസ്എഫ്ഐ അക്രമത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കുമെന്നും ഗാന്ധിചിത്രം നശിപ്പിച്ചതടക്കം സമഗ്രമായി അന്വേഷിക്കുമെന്നും എഡിജിപി മനോജ് ഏബ്രഹാം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *