ചന്തേര: അയൽപക്കത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇരുപതുകാരന്റെ കൂടെ സ്ഥലംവിട്ട പതിനഞ്ചുകാരിയെ ചന്തേര പോലീസ് കണ്ടെത്തി. പരാതി ലഭിച്ച് മണിക്കൂറുകൾക്കകമാണ് യുവാവിനെയും പെൺകുട്ടിയെയും പോലീസ് കണ്ടെത്തിയത്. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന തമിഴ്‌നാട് സ്വദേശികളുടെ മകളാണ് കർണാടക സ്വദേശിയായ യുവാവിനൊപ്പം പോയത്. വൈകിട്ട് പെൺകുട്ടിയുടെ മാതാവ് പരാതി നൽകിയതോടെ ഇൻസ്പെക്ടർ പി.നാരായണൻ, എസ്.ഐ. എം.വി.ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
പെരുമ്പാവൂരിലെ അതിഥിത്തൊഴിലാളി ക്യാമ്പിലെ ചിലരുമായി യുവാവിന് ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസിന്റെ സഹായവും തേടി. ഇരുവർക്കും മൊബൈൽ ഫോണില്ലാത്തതിനാൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമായിരുന്നില്ല. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ ചാലക്കുടിക്കും ആലുവയ്ക്കുമിടയിലാണ് ഇവരെ കണ്ടെത്താനായത്. നാട്ടിൽ തിരിച്ചെത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് ഇൻസ്പെക്ടർ പി.നാരായണൻ പറഞ്ഞു.