ന്യൂഡല്‍ഹി: മുസ്ലിം ഒഴികെയുള്ള മതവിഭാഗത്തിൽപ്പെട്ട അഭയാർഥികളിൽ നിന്നു പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
വിവാദമായ പൗരത്വ നിയമ ഭേദഗതിയിൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിനു മുമ്പേയാണ് അഭയാർഥികളിൽ നിന്നു കേന്ദ്രസർക്കാർ പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികളിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഇത് ഭരണഘടന ഉറപ്പ് നല്കുന്ന തുല്ല്യതയ്ക്ക് എതിരാണെന്ന് ഹര്‍ജിയില്‍ ലീഗ് ആരോപിക്കുന്നു.
