ഷിംല: ഹിമാചൽ പ്രദേശിൽ 39 സീറ്റിൽ ലീഡ് ചെയ്ത് കോൺഗ്രസ്. ബിജെപി 26 സീറ്റിലും രണ്ട് സീറ്റിൽ ബിജെപി വിമതൻമാരും ലീഡ് ചെയ്യുന്നു.പ്രവചനാതീതമായ മുന്നേറ്റമാണ് ഹിമാചൽ പ്രദേശിൽ കോൺഗ്രസും ബിജെപിയും കാഴ്ചവെക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ലീഡ് നില മാറിമറിയുകയാണ്.
ബി.ജെ.പിയുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചനകൾ ഫലത്തിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ എംഎൽഎ മാരെ രാജസ്ഥാനിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ കോൺഗ്രസ് ആരംഭിച്ചു. ഹിമാചലിൽ അട്ടിമറിവിജയം നേടുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മല്ലികാർജുൻ ഖർഗെയുടെ കീഴിൽ, പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസിൻറെ പ്രചാരണ പരിപാടികൾ.
പുതിയ പെൻഷൻ പദ്ധതി, തൊഴിലില്ലായ്മ, ആപ്പിൾ കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയവയിൽ ഊന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം നടത്തിയത്. ഉയർന്ന പോളിങ് ശതമാനം ഭരണമാറ്റം പ്രതീക്ഷിക്കുന്ന കോൺഗ്രസ് കണക്ക് കൂട്ടിയിരുന്നു. എന്നാൽ പല മണ്ഡലങ്ങളിലും കോൺഗ്രസ് പ്രതീക്ഷിച്ച പോളിങ് ഉണ്ടായില്ല.