അസമില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് പിടിവലി: രണ്ട് നേതാക്കളെയും ബിജെപി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

Latest ഇന്ത്യ

അസമില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയും തമ്മിലാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലി നടക്കുന്നത്. ഇതോടെ ചര്‍ച്ചക്കായി ഇരുവരെയും ബിജെപി കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

വിജയിച്ച 60 എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ യോഗം ഇതുവരെ വിളിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും സര്‍ക്കാര്‍ രൂപീകരണം സമയമാകുമ്പോള്‍ നടക്കുമെന്നും നിലവിലെ മുഖ്യമന്ത്രി സോനോവാള്‍ പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും ബംഗാളിലെ അക്രമങ്ങളും സര്‍ക്കാര്‍ രൂപീകരണം നീളാന്‍ ഒരു കാരണമാണെന്നും ബിജെപി വക്താവ് രുപം ഗോസ്വാമി പ്രതികരിച്ചു. നിലവിലെ കാവല്‍ മന്ത്രിസഭ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം ഭരിക്കാന്‍ ഭൂരിപക്ഷമുണ്ടായിട്ടും ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി പ്രദ്യുത് ബൊര്‍ദലോ വിമര്‍ശിച്ചു. കോവിഡ് സാഹചര്യത്തിലെ പരീക്ഷാ നടത്തിപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാന കാര്യങ്ങള്‍ തീരുമാനിക്കാനുണ്ട്. സര്‍ക്കാര്‍ രൂപീകരണം വൈകുന്നതിനാല്‍ പല പ്രധാനപ്പെട്ട തീരുമാനങ്ങളും വൈകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ബാനന്ദ സോനോവാളും ഹിമാന്ത ബിശ്വ ശര്‍മയും ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. അസം ബിജെപിയില്‍ വിഭാഗീയത രൂപപ്പെടാതെ പ്രശ്നം പരിഹരിക്കാനാണ് ബിജെപി നേതൃത്വത്തിന്‍റെ നീക്കം. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായാണ് കൂടിക്കാഴ്ച.

ബിജെപി ഇത്തവണ അസമില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ 2016ല്‍ സോനോവാളിനെ മുന്നില്‍നിര്‍ത്തി ആയിരുന്നു പ്രചാരണം. സോനോവാള്‍ കച്ചരി എന്ന ഗോത്രവിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് ഹിമാന്ത ബിശ്വ ശര്‍മ. 126 അംഗ സഭയില്‍ 60 സീറ്റില്‍ വിജയിച്ചാണ് ബിജെപി സഖ്യം അധികാരം നിലനിര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *