ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ വാക്സിൻ നയം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി നിർണായക ഇടപെടലാണ് ഇന്ന് നടത്തിയത്. കേന്ദ്ര സർക്കാർ നയത്തെ നിശിതമായി വിമർശിച്ച കോടതി പ്രധാനമായും അഞ്ച് നിർദേശങ്ങളാണ് ഇന്ന് നൽകിയത്.
1. നയങ്ങൾ നടപ്പാക്കുന്നതിൽ കോടതി ഇടപെടരുതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, നയങ്ങൾ നടപ്പാക്കുമ്പോൾ പൗരന്‍റെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത് കോടതിക്ക് മൂകസാക്ഷിയായി കണ്ടുനിൽക്കാനാകില്ല.
2. കേന്ദ്ര ബജറ്റിൽ വാക്സിന് വേണ്ടി വകയിരുത്തിയ 35,000 കോടിയിൽ എത്ര തുക ഇതുവരെ ചെലവഴിച്ചു. 18നും 44നും ഇടയിലുള്ളവർക്ക് സൗജന്യ വാക്സിൻ നൽകാൻ എന്തുകൊണ്ട് ഈ തുക ഉപയോഗിച്ചുകൂടാ.
3. ഇതുവരെ കോവാക്സിൻ, കോവിഷീൽഡ്, സ്പുട്നിക് വി എന്നീ മൂന്ന് വാക്സിനുകളും വാങ്ങിയതിന്‍റെ മുഴുവൻ രേഖകളും നൽകണം. സംഭരണ തീയതി, ഓർഡർ ചെയ്ത ഡോസുകളുടെ വിവരം, വിതരണം ചെയ്യുന്ന തിയതി തുടങ്ങിയ വിവരം നൽകണം.
4. വാക്സിനുകളുടെ ഇന്ത്യയിലെ വിലയും അവയുടെ അന്താരാഷ്ട്ര വിലയും നൽകണം.
5. ഡിസംബർ 31 വരെ വാക്സിൻ ലഭ്യമാക്കുന്നതിന്‍റെ മുഴുവൻ വിശദാംശങ്ങളും നൽകണം.