തൃശൂർ: ഗാന്ധിയും നെഹ്‌റുവും രാഷ്ട്രത്തെ വിഭജിച്ചുവെന്നും ഗാന്ധിവധം ശരിയായ നടപടിയായിരുന്നെന്നും ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷൻ മുന്നാ കുമാർ ശർമ. രാഷ്ട്രത്തെ ഇന്ത്യയും പാകിസ്താനുമായി വിഭജിക്കുകയാണ് ഗാന്ധിയും നെഹ്‌റുവും ചെയ്തത്. രാഷ്ട്രത്തിന്റെ ഐക്യവും ഏകതയും കാത്തുസൂക്ഷിക്കാനാണ് ഗോഡ്‌സെ ഗാന്ധിയെ വധിച്ചത്. നാഥുറാം ഗോഡ്‌സെയാണ് രാജ്യത്തിന്റെ യഥാർഥ നായകനെന്നും മുന്നാ കുമാർ ശർമ പറഞ്ഞു.
തൃശൂർ പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മുന്നാ കുമാറിന്റെ പരാമർശം.’ഗാന്ധി ഒരു തെറ്റായിരുന്നു. ഗോഡ്‌സെയായിരുന്നു ശരി. ഗാന്ധിയെ എതിർത്തുകൊണ്ട് ഗോഡ്സെയുടെ പ്രവൃത്തികൾ ഞങ്ങൾ അംഗീകരിക്കുന്നുണ്ട്. സവർക്കർ സ്വാതന്ത്ര്യസമര സേനാനിയാണ് മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണ്,’മുന്നാ കുമാർ പറഞ്ഞു.
സവർക്കറുടെ ചിത്രങ്ങൾ പതിച്ച ഒരുലക്ഷം കുടകളും, ബാഗുകളും, നോട്ട്ബുക്കുകളും സംസ്ഥാന വ്യാപകമായി വിതരണം നടത്തുമെന്നും മുന്നാ കുമാർ പറഞ്ഞു.മുസ്ലീംകൾ ജിഹാദുമായി ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലുകയാണ്, ഇതിനെതിരെ ഹിന്ദു മഹാസഭ പ്രതിരോധം തീർക്കും.
കേരളത്തിൽ ലൗ ജിഹാദ് ഇപ്പോഴും ഉണ്ട്, രാജ്യാന്തര പ്രസ്ഥാനങ്ങളുടെ സഹായത്തോടെയാണ് ഇത് തുടരുന്നത്.ലൗ ജിഹാദ് ഇല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ തെറ്റാണ്. ലൗ ജിഹാദ് വിഷയത്തിലടക്കം സംസ്ഥാന സർക്കാർ കൃത്യമായ നടപടിയെടുക്കണം. നിയമം മൂലം ഇതര സംസ്ഥാനങ്ങളിൽ ഗോഹത്യ നിരോധിച്ചിട്ടുണ്ട്, സർക്കാർ ഇടപെട്ട് കേരളത്തിലും നിയമം പാസാക്കണം,’ എന്നും മുന്നാ കുമാർ ശർമ കൂട്ടിച്ചേർത്തു. ഷിനോജ് ശ്രീനിവാസൻ, സി.ജെ കിഷൻ, ശ്രീനിവാസ് കുറുപ്പത്ത്, സ്വാമി ആദിത്യ സ്വരൂപാനന്ദ് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.