കാസറഗോഡ്: ജില്ലയിൽ ഇന്നലെ നായയുടെ കടിയേറ്റത് 18 പേർക്ക്. ഈ മാസം മാത്രം ഇതു വരെയായി 264 പേർക്കാണ് കടിയേറ്റത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രമായി 43 പേർക്കാണ് നായയുടെ കടിയേറ്റത്. ഈ വർഷം ഇതു വരെയായി 4372 പേർക്കും കടിയേറ്റു. ഇതിൽ പൂച്ചയിൽ നിന്നോ, വളർത്തു നായ്ക്കളിൽ നിന്നോ മാന്തലോ കടിയോ ഏറ്റവരും ഉൾപ്പെടുന്നു.കൂടുതൽ പേരും തെരുവു നായ്ക്കളുടെ കടിയേറ്റാണ് ചികിത്സ തേടിയത്.
ജില്ലയിൽ ശരാശരി ഒരുമാസം നായയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം 400 ലധികമാണ്. ജനുവരി-654, ഫെബ്രുവരി 502, മാർച്ച്-533, ഏപ്രിൽ-580, മേയ്-499, ജൂൺ-472, ജൂലൈ-425, ഓഗസ്റ്റ്-443, സെപ്റ്റംബർ ഇന്നലെ വരെ-264 എന്നിങ്ങനെ ആണ് ഈ വർഷം നായയുടെ കടിയേറ്റവരുടെ എണ്ണം.
ജില്ലയിൽ നിലവിൽ പേവിഷ പ്രതിരോധ മരുന്നു സ്റ്റോക്ക് ഉണ്ടെങ്കിലും കേസുകൾ കൂടിയാൽ പ്രതിസന്ധി ഉണ്ടാകും. മിക്ക സർക്കാർ ആശുപത്രികളിലും തദ്ദേശ സ്ഥാപനങ്ങൾ അവരുടെ ഫണ്ട് ഉപയോഗിച്ച് വാക്സീൻ ഉറപ്പു വരുത്തുന്നുണ്ട്. പേവിഷ ബാധ തടയാനുള്ള ആന്റി-റാബീസ് ഇമ്യൂണോഗ്ലോബുലിൻ ജില്ലാ ആശുപത്രിയിൽ നിലവിൽ ആവശ്യത്തിന് ഉണ്ട്.