കുമ്പള: അടിസ്ഥാന സൗകര്യം ഇല്ലാതെ രോഗികളെ കൊണ്ട് വീർപ്പുമുട്ടുന്ന കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന് അടിയന്തര ചികിത്സ ഒരുക്കണമെന്ന് മൊഗ്രാൽ ദേശീയ വേദി ആവശ്യപ്പെട്ടു.
നേരത്തെ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന റൂമുകൾ പോലും ഇപ്പോൾ മറ്റ് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. വാക്സിനേഷന് വരാന്തയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
കിടത്തി ചികിത്സയ്ക്ക് ആവശ്യമായ സംവിധാനമോ, ഡോക്ടർമാരോ, ജീവനക്കാരോ ഇല്ല. ഗൈനോളജിസ്റ്റിന്റെ അഭാവവും നിർധനരായ രോഗികൾക്ക് ദുരിതമാവുന്നുണ്ട്.
ഇതിനു പുറമെയാണ് കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ ഭീഷണി ഉയർത്തുന്നത്.
ഒരേക്കറോളം സ്ഥലം ഉള്ള സിഎച്സി ക്ക് അത്യാധുനിക രീതിയിലുള്ള കെട്ടിടം അനുവദിക്കണമെന്ന ആവശ്യം അധികൃതർ ഇതുവരെ ചെവികൊണ്ടമട്ടില്ല.
സിഎച്സി യിൽ ഡയാലിസിസ് സൗകര്യമൊരുക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. വികസന പദ്ധതികളെല്ലാം കടലാസിൽ ഒതുങ്ങുന്നതായാണ് ആക്ഷേപം.
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിനാണ് ആശുപത്രിയുടെ ഭരണചുമതല.
സിഎച്സി യുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് മൊഗ്രാൽ ദേശീയ വേദി ആവശ്യപ്പെട്ടു.
ആശുപത്രി നേരിടുന്ന അവഗണനയെ കുറിച്ച് ദേശീയ വേദി ഭാരവാഹികളായ സിദ്ദീഖ് റഹ്മാൻ, എംഎം റഹ്മാൻ, ടി കെ ജാഫർ, മുഹമ്മദ് സ്മാർട്ട്, വിജയകുമാർ, എംഎ മൂസ എന്നിവർ മെഡിക്കൽ ഓഫീസർ ദിവാകര റൈകളുമായി സംസാരിച്ചു.
വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.