കോഴിക്കോട്: കൊവിഡ് പ്രതിസന്ധിക്കിടെ ജീവിതമവസാനിപ്പിക്കുന്നവരുടെ അംഗസംഖ്യ കൂടുന്നു. അതില്‍ ഏറ്റവും ഒടുവിലെത്തേതാണ് ഇന്ന് കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ മരണം. ഈ മരണങ്ങള് കൂടേ ചേര്‍ത്താല്‍ കഴിഞ്ഞ 44 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നടന്ന ലോക്ക് ഡൗണ്‍ കൊലപാതകങ്ങളുടെ എണ്ണം 20 ആകും. അതേ സമയം പ്രഖ്യാപനങ്ങള്‍ പലതും നടത്തുന്നതല്ലാതെ സര്‍ക്കാര്‍ നടപടികള്‍ ഒന്നും ഫലവത്താകുന്നില്ല, പ്രഖ്യാപനങ്ങളും പാഴ്വാക്കാകുകയാണ്.
കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളായ നസീര്‍ ഖാനെയും നിസാര്‍ ഖാനെയുമാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്നലെയും ഉണ്ടായിരുന്നു ഒരു ലോക്ഡൗണ്‍ ആത്മഹത്യ. കഴിഞ്ഞ ദിവസങ്ങളിലുമുണ്ടായി കൊവിഡ് കൊലപാതകങ്ങള്‍.
വടകര മേപ്പയിലില്‍ ഹോട്ടല്‍ തൊഴിലാളിയും മാവേലിക്കരയില്‍ ശ്രീഗായത്രി ഗ്രാഫിക് ഡിസൈനിങ് സെന്റര്‍ ഉടമ കണ്ടിയൂര്‍ ഗൗരീശങ്കരത്തില്‍ വിനയകുമാറിനെയുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വായ്പ എടുത്ത് തുടങ്ങിയ സ്ഥാപനം ഒരു വര്‍ഷം മുന്‍പ്, കോവിഡ് ഒന്നാം തരംഗം രൂക്ഷമായപ്പോള്‍ തന്നേ പ്രവര്‍ത്തനം നിലച്ചിരുന്നു. ഭാര്യയും സ്കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് പെണ്മക്കളുമായിരുന്നു വിനയകുമാറിനുണ്ടായിരുന്നത്.
തിരുവനന്തപുരം നന്തന്‍കോട്ടെ മൂന്നംഗ കുടുംബം, ഗൗരീശപട്ടത്തെയും പാലക്കാട്ടെയും ലൈറ്റ് ആന്‍ഡ് സൗണ്ട് ബിസിനസ് ഉടമകള്‍, ഇടുക്കി വെള്ളിയാംകുടിയിലെ കര്ഷകന്, അടിമാലിയിലെ ബേക്കറി ഉടമ, മാന്നാറിലെ കംപ്യുട്ടര്‍ പരിശീലന കേന്ദ്രം ഉടമ, വയനാട്ടെ ബസ് ഉടമ, കുണ്ടംകുളത്തെ ടിപ്പര്‍ ഡ്രൈവര്‍, അദ്ദേഹത്തിന്റെ കൂലിപ്പണിക്കാരനായ പിതാവ്, തിരുവനന്തപുരം മലയിന്‍കീഴ് സ്റ്റേഷനറി കട ഉടമ, പാലക്കാട് പല്ലശ്ശേനയിലെ ട്രാക്ടര്‍ ഡ്രൈവര്‍, കൊല്ലം കൊട്ടിയത്തെ ട്രാവല്‍സ് ഉടമ, മലയിന്‍കീഴിലെ ക്ഷീര കര്ഷകന് ശ്രീകാന്ത്, കോട്ടയം കല്ലറയിലെ വാന്‍ ഉടമ എന്നിവര്‍ ജൂണ്‍ 20ന് ശേഷം മരിച്ചവരാണ്.