ജിദ്ദ: രാജ്യത്തിനകത്തെ 70 വയസ്സിനു മുകളിലുള്ളവർക്ക് ഉംറക്ക് അനുമതി.
കോവിഡ് വാക്സിൻ രണ്ട് ഡോസ് എടുത്ത 70 വയസ്സിനു മുകളിലുള്ളവർക്ക് ഇഅ്തമർനാ, തവക്കൽനാ ആപ്ലിക്കേഷൻ വഴി ഉംറക്ക് പെർമിറ്റ് നൽകാനും ബുക്കിങിനും അനുവദിച്ചുള്ള നിർദേശം ഹജ്ജ് ഉംറ മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
കോവിഡിനെ തുടർന്ന് ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് 70 വയസ്സിനു മുകളിലുള്ളവർക്ക് ഉംറക്ക് അനുമതി നൽകുന്നത് നിർത്തി വെച്ചിരുന്നത്.
ഉംറ പുനരാരംഭിച്ചപ്പോൾ ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശമനുസരിച്ച് രാജ്യത്തിനകത്തുള്ള 18 നും 70 നും പ്രായമുള്ളവർക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്.
70 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിനെടുത്തിട്ടുണ്ടെങ്കിലും അനുമതി നൽകിയിരുന്നില്ല.
അടുത്തിടെയാണ് രണ്ട് ഡോസ് വാക്സിനെടുത്ത 12 നും 18 നുമിടയിൽ പ്രായമുള്ളവർക്ക് ഉംറക്ക് അനുമതി നൽകിയത്.
ഇപ്പോൾ 70 നു മുകളിലുള്ളവർക്കും ഉംറക്ക് അനുമതി നൽകിയിരിക്കയാണ്.
ഉംറ നിർവഹിക്കാനും മസ്ജിദുൽ ഹറാമിൽ നമസ്കാരത്തിനും നിർബന്ധമായും വാക്സിനെടുത്തിരിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഉണർത്തിയിട്ടുണ്ട്.
ഒരു ഉംറ പെർമിറ്റിനും മറ്റൊരു പെർമിറ്റിനുമിടയിലെ കാലയളവ് 15 ദിവസമായി നിശ്ചയിച്ചിട്ടുണ്ട്.
നിർദ്ദിഷ്ട കാലയളവ് അവസാനിച്ചതിനു ശേഷമേ വീണ്ടും ഉംറക്ക് ബുക്കിങ് നടത്താനാവൂ.
ഒരേ സമയം ഒന്നിലധികം ദിവസങ്ങളിൽ മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനു പെർമിറ്റ് നേടാനാകില്ല.
നിലവിലെ പെർമിറ്റ് കാലാവധി കഴിഞ്ഞ ശേഷമേ മറ്റൊരു ദിവസത്തേക്ക് ബുക്കിങ് നടത്താനാവൂ.