കാസർകോട്: വാഹന പരിശോധനയ്ക്കിടെ പോലീസിനെ കബളിപ്പിച്ച് കാറിൽ കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി പോലീസ് പിന്തുടരുന്നതിനിടെ അപകടത്തിൽപെട്ടു. റോഡരികിലെ ഓവുചാലിൽ പതിച്ച കാറിൽ നിന്നും ഇയാൾ ഇറങ്ങിയോടി.
കാസർകോട് ജില്ലയിലും കർണാടകയിലും നിരവധി കേസുകളിൽ പ്രതിയായ പനയാൽ പെരിയാട്ടടുക്കയിലെ എ.എച്ച്.ഹാഷിം (41) ആണ് പോലീസിന്റെ നിരീക്ഷണത്തിൽ നിന്നു രക്ഷപ്പെട്ടത്.കർണാടകയിൽ രണ്ട് കവർച്ചാ കേസുകളിൽ പ്രതിയായ ഹാഷിം കാസർകോട്ടെത്തിയതായി കർണാടക പോലീസ് കാസർകോട് പോലീസിനെ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച അർധരാത്രിയോടെ കാസർകോട് ഇൻസ്പെക്ടർ പി.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കാസർകോട് ചന്ദ്രഗിരി കവലയിൽ പരിശോധന ഏർപ്പെടുത്തിയത്.
ഇവിടേക്ക് എത്തിയ കാർ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്നാണ് പോലീസ് ഇയാളെ പിന്തുടർന്നത്.കെ.എസ്.ടി.പി. റോഡിലൂടെ അമിത വേഗത്തിൽ ഓടിച്ചു പോയ കാർ പുലിക്കുന്ന് റോഡിലൂടെ മുന്നോട്ട് പോയി തളങ്കര സിറാമിക്സ് റോഡിലേക്ക് കടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് റോഡരികിലെ ഓവുചാലിലേക്ക് പതിച്ചത്.
കാറിനു പിന്നാലെയുണ്ടായിരുന്ന പോലീസ് വണ്ടിയിൽ നിന്നിറങ്ങി അപകടത്തിൽ പെട്ട കാറിനടുത്തേക്ക് എത്തിയപ്പോഴേക്കും പ്രതി കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.അപകട വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. പോലീസ് സമീപത്തെ കാസർകോട് റെയിൽവേ സ്റ്റേഷനിലടക്കം പരിശോധന നടത്തിയെങ്കിലും ഹാഷിമിനെ കണ്ടെത്താനായില്ല.
ഹാഷിമിനെ കണ്ടെത്താൻ കർണാടക പോലീസും കാസർകോട് ടൗൺ പോലീസിന്റെ സഹായം തേടിയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.