യുകെയിലെ ഒരു കാർ ഡീലർഷിപ്പിൽ ജോലി ചെയ്തിരുന്ന റിസപ്ഷനിസ്റ്റിന് അടുത്തിടെ 23,000 യൂറോ (20,50,699 രൂപ) നഷ്ടപരിഹാരം ലഭിച്ചു. ഓഫീസിലെ പിസ്സ പാർട്ടികളിൽ നിന്ന് പതിവായി ഈ ജീവനക്കാരിയെ ഒഴിവാക്കിയതിനാണ് കമ്പനി യുവതിയ്ക്ക് 23,000 യൂറോ നഷ്ടപരിഹാരം നൽകേണ്ടി വന്നത്.
മറ്റെല്ലായിടത്തും പോലെ മാൽഗൊർസാറ്റ ലെവിക്ക എന്ന സ്ത്രീ ജോലി ചെയ്തിരുന്ന ‘ഹാർട്ട്വെൽ’ എന്ന ഫോർഡ് ഡീലർഷിപ്പിലും പിസ പാർട്ടികൾ പതിവ് കാര്യമായിരുന്നു. ബർഗറുകൾ മുതൽ പിസ്സകൾ വരെ വിതരണം ചെയ്തുള്ള ഇത്തരം ചെറിയ പാർട്ടികൾ ഇവിടെ സാധാരണയായിരുന്നു. എന്നാൽ ലെവിക്കയെ മന:പൂർവ്വം ഇത്തരം പാർട്ടികളിൽ നിന്ന് ഒഴിവാക്കിയിരുന്നതായാണ് പരാതി.
ശമ്പളം, ജോലി സമയം, ലൈംഗിക വിവേചനം എന്നിവ സംബന്ധിച്ച് 2018ൽ ലെവിക്ക പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജീവനക്കാർ ലെവിക്കയെ അവഗണിക്കുന്നതായി കണ്ടെത്തുകയും രേഖാമൂലം മുന്നറിയിപ്പ് നൽകുകയും ചെയ്തതായി ട്രിബ്യൂണൽ വ്യക്തമാക്കി.
ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകിയിട്ടും ഇവരോട് മറ്റുള്ളവർ നല്ല രീതിയിൽ പെരുമാറിയിരുന്നില്ല. ലെവിക്കയുടെ ഫോൺ കോളുകൾ അവഗണിക്കുകയും മറ്റ് ജീവനക്കാർ ഇവരോട് സംസാരിക്കാതെ ഇരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല എല്ലാ വെള്ളിയാഴ്ചയും നടക്കുന്ന ഓഫീസ് പാർട്ടികളിൽ നിന്ന് ലെവിക്കയെ മനപൂർവ്വം ഒഴിവാക്കുകയും ചെയ്തു. തുടർന്ന്, 2019 ജനുവരിയിൽ, ലെവിക്കയോട് ഫുൾടൈം ജോലി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.