കളിയാട്ടം ഉൾപ്പെടെ ഉത്സവ ചടങ്ങുകളും റാലിയും സംസ്ഥാന സർക്കാറിൻ്റെ കോവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പരമാവധി 40 പേരെ മാത്രം ഉൾപ്പെടുത്തി പ്രദേശത്തെ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടേയും പഞ്ചായത്ത് / മുൻസിപാലിറ്റി സെക്രട്ടറിയുടേയും രേഖാമൂലമുള്ള അനുമതിയോടെ മാത്രം നടത്തേണ്ടതാണെന്നും അനുമതി നൽകുമ്പോൾ ബന്ധപ്പെട്ട കമ്മിറ്റി ഭാരവാഹികളിൽ നിന്ന് നിബന്ധനകൾ പാലിക്കുമെന്ന് രേഖാമൂലം എഴുതി വാങ്ങേണ്ടതാണെന്നും ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.
ചൊവ്വാഴ്ച നബിദിനത്തോടനുബന്ധിച്ച് റാലികൾ സംഘടിപ്പിക്കുന്നതിന് പ്രദേശത്തെ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് അപേക്ഷ നൽകി അനുമതി തേടണം. ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു. കോവിഡ് നിയന്ത്രണങ്ങൾക്ക് പൂർണമായി സർക്കാർ ഇളവ് നൽകിയിട്ടില്ല. രോഗവ്യാപനം നിയന്ത്രിക്കാൻ ഉത്സവങ്ങളിലും പൊതു പരിപാടികളിലും ആൾക്കൂട്ടം ഒഴിവാക്കേണ്ടത് അനിവാര്യമാണ്. അതിനാൽ നാൽപതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾ അനുവദനീയമല്ലെന്ന് കളക്ടർ അറിയിച്ചു. കഴിഞ്ഞ കൊറോണ കോർ കമ്മിറ്റി യോഗത്തിൽ കളിയാട്ടത്തിന് അപേക്ഷ നൽകിയ ക്ഷേത്ര കമ്മിറ്റികൾക്ക് നൽകിയ അനുമതിയിൽ വ്യക്തത വരുത്തിയാണ് യോഗ തീരുമാനം
യോഗത്തിൽ ജില്ലാ കളക്ടർഎ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് എഡിഎം എ.കെ.രമേന്ദ്രൻ ,സബ് കളക്ടർ ഡി ആർ മേഘശ്രീ, ഡിവൈഎസ്പി സ്പെഷ്യൽ ബ്രാഞ്ച് പി കെ സുധാകരൻ, ഡി എം ഒ ഇൻ ചാർജ് ഡോ.ഇ.മോഹനൻ, കൊറോണ കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.