കാസർകോട്: കര്‍ശന പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. ജില്ലയില്‍ അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങളില്‍ ഇരുചക്ര വാഹന യാത്രക്കാരുടെ മരണനിരക്ക് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് രണ്ട് ഹെല്‍മറ്റ് നിയമം കര്‍ശനമാക്കുന്നത്.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 1230 പിലിയണ്‍ ഹെല്‍മറ്റ് കേസുകളും, 1005 റെയ്ഡര്‍ കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇരുചക്ര വാഹനങ്ങളില്‍ ഡ്രൈവറും യാത്രക്കാരനും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്ന് മോട്ടോര്‍ വാഹന ചട്ടം സെക്ഷന്‍ 129 നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍മാര്‍ ഇ-ചലാന്‍ കാമറയും, ഇന്റര്‍സെപ്ടര്‍ കാമറയും വഴിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. വാഹന ഉടമയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ചലാന്‍ രജിസ്റ്റര്‍ ചെയ്തതിന്റെ സന്ദേശം ഉടന്‍ ലഭ്യമാകും.500 രൂപയാണ് പിഴ. രണ്ടു പേരും ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ആയിരം രൂപയാണ്. echallan.parivahan എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി പിഴയൊടുക്കാം. നിശ്ചിത കാലയളവിനുള്ളില്‍ പിഴയൊടുക്കാത്ത കേസുകള്‍ കോടതി നടപടികള്‍ക്കായി സമര്‍പ്പിക്കും.