കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ എണ്ണം കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടല്‍ സഹായിച്ചുവെന്ന പ്രസ്താവനയ്ക്ക് പിന്നാലെ എ പി അബ്ദുള്ളകുട്ടിക്കെതിരെ ട്രോള്‍. പ്രസംഗത്തിനിടെയുണ്ടായ വസ്തുത പിശകാണ് ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്മാന് കൂടിയായ എ പി അബ്ദുള്ളക്കുട്ടിക്ക് വിനയായത്.രാജ്യത്തെ ഹജ്ജ് അപേക്ഷകള്‍ കൂടിയതോടെ നരേന്ദ്രമോദി യുഎഇ ഷേയ്ക്കിനെ വിളിച്ച് കൂടുതല്‍ അപേക്ഷകള്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടു. ഇത് പ്രകാരം പത്തായിരം അധിക സീറ്റുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചുവെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസംഗം.
പ്രസംഗം വൈറലായതോടെ തെറ്റ് ചുണ്ടികാട്ടി സോഷ്യല്‍മീഡിയ സജീവമായി. സൗദി അറേബ്യയിലെ മക്കയില്‍ നടക്കുന്ന ഹജ്ജ് കര്‍മ്മത്തിനു വേണ്ടി യു എ ഇ ഷൈക്കിനെ എന്തിന് വിളിക്കുന്നുവെന്നായിരുന്നു ചോദ്യം.അബ്ദുള്ള കുട്ടിയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ച്കൊണ്ട് ടി സിദ്ധിഖ് എംഎല്‍എയും രംഗത്തെത്തി. ‘സൗദിയിലെ മക്കയില്‍ നടക്കുന്ന ഹജ്ജ് കര്‍മ്മത്തിനു വേണ്ടി യു എ ഇ ഷെയ്ക്കിനെ വിളിച്ച് എണ്ണം കൂട്ടാന്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍… എന്റെ ഔളക്കുട്ടീ…’ എന്ന് പരിഹാസ്യ രൂപേണ ടി സിദ്ധിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
‘ഹജ്ജ് എവിടെ നടക്കുന്നു എന്ന് പോലും അറിയാത്തവനാണത്രേ ഹജ്ജ് കമ്മിറ്റി ചെയര്മാന്.. ഒരു പാട് തള്ളുകള്‍ നമ്മള് കേട്ടിട്ടുണ്ട്, ഇനിയും കേള്‍ക്കേണ്ടി വരും..പക്ഷേ, ഈ ജാതി തള്ളുകളൊക്കെ തള്ളും മുമ്പ് യു.എ.ഇ എവിടെ, ഹജ്ജ് എവിടെ? ശൈഖാരാണ്, സൗദിയെവിടെ? മക്കയെവിടെ, എന്നെങ്കിലും മിനിമം അറിയണ്ടേ അല്‍ ഊളക്കുട്ടീ..?”ഇപ്രാവശ്യം ഹജ്ജ് യുഎഇ ല്‍ ആണോ ഹൗളകുട്ടിയേ… ഹജ്ജ് എവിടെയാണ് നടക്കുന്നത് എന്ന് പോലും അറിയാത്തവനെ പിടിച്ച് ഹജ്ജ് കമ്മിറ്റിയുടെ ചെയര്മാന് ആക്കിയാല്‍ താ ഇങ്ങനെ ഇരിക്കും ബല്ലാത്ത ജാതി…’എന്നിങ്ങനെ തുടരുന്നു കമന്റുകള്‍.
അബ്ദുള്ളകുട്ടിയുടെ പ്രസംഗത്തില്‍ നിന്ന്-
രാജ്യത്ത് ഹജ്ജിന് പോകുന്നവരുടെ അപേക്ഷകള്‍ വളരെയധികം കൂടുമ്പോള്‍ നരേന്ദ്രമോദി യുഎഇ ഷെയ്ക്കിനെ വിളിച്ചു പറഞ്ഞത് ‘ഞങ്ങള്‍ക്ക് ഒരുലക്ഷത്തി തൊണ്ണൂറായിരം പോരാ, കുറച്ച് കൂടുതല്‍ വേണമെന്നായിരുന്നു.’ നരേന്ദ്രമോദി ഇടപെട്ട് പതിനായിരം സീറ്റ് അധികം വാങ്ങിച്ചു. ഇന്തേനേഷ്യക്ക് അടുത്ത് അന്നത്തെ സംഗം നടക്കുകയുണ്ടായി. എന്നിട്ട് നരേന്ദ്രമോദി എടുത്ത ധീരമായ തീരുമാനമുണ്ടായി. ആ പതിനായിരം സീറ്റ് സ്വകാര്യ ട്രാവല്‍ ഏജന്‍സിക്ക് കൊടുത്തില്ല. സര്‍ക്കാര്‍ ചെലവില്‍ പോകാന്‍ ആലോചിച്ചു. എന്നാല്‍ സര്‍ക്കാരിന് അത്രയും വിമാനങ്ങള്‍ ഉണ്ടായിരുന്നില്ല. അവസാനം മോദി മറ്റൊരു തീരുമാനമെടുത്തു. സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് ഈ തീര്‍ത്ഥാടകരെ കൊണ്ടുപോകാന്‍ തയ്യാറെങ്കില്‍ മുന്നോട്ട് വരണം. അങ്ങനെ ഈ നാട്ടിലെ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സഹായം നല്കിയ മഹാനായ നേതാവായിരുന്നു നരേന്ദ്രമോദി.