കാബൂൾ: അഫ്ഗാനിസ്താന തലസ്ഥാനമായ കാബൂളിലെ വിദ്യാലയത്തിനു നേരെയുണ്ടായ കാർബോംബ് ആക്രമണത്തിൽ മരണം 55 ആയി. വിദ്യാർഥിനികളാണ് ഏറെയും കൊല്ലപ്പെട്ടത്. 150ലേറെ പേർക്ക് പരിക്കേറ്റു. സയ്യിദുൽ ശുഹദ സ്കൂളിൽനിന്ന് കുട്ടികൾ പുറത്തുവരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്കൂൾ പ്രവേശനകവാടത്തിൽ നിർത്തിയിട്ട ബോംബ് നിറച്ച കാറാണ് അപകടം വരുത്തിയത്. സ്കൂളിൽ മൂന്നു ഷിഫ്റ്റുകളിലായാണ് പഠനം. പെൺകുട്ടികൾ പഠിക്കുന്ന സമയത്തായിരുന്നു ആക്രമണം.
അഫ്ഗാനിസ്താനിൽനിന്ന് സൈനിക പിന്മാറ്റത്തിന് അടുത്തിടെ അമേരിക്ക തീരുമാനിച്ചിരുന്നു. പിന്മാറ്റം കഴിഞ്ഞ ദിവസം ആരംഭിക്കുകയും ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ അപലപിച്ച താലിബാൻ വക്താവ് സബീഉല്ല മുജാഹിദ് തങ്ങൾക്ക് പങ്കില്ലെന്നും പറഞ്ഞു. എന്നാൽ, താലിബാനാണ് ആക്രമണത്തിനു പിന്നിലെന്ന് അഫ്ഗാൻ പ്രസിഡന്‍റ് അശ്റഫ് ഗനി ആരോപിച്ചു.