മംഗ്ളുറു: കേരളത്തിലെ ജ്വലറി സ്ഥാപനങ്ങൾ ഹിന്ദുക്കളെ അക്രമിക്കാൻ രഹസ്യമായി സാമ്പത്തിക സഹായം നൽകുന്നതായി ശ്രീരാമ സേന സ്ഥാപക നേതാവ് പ്രമോദ് മുത്തലിക് മാധ്യമങ്ങളോട് പറഞ്ഞു.
അക്ഷയ ത്രിതീയ വേളയിൽ ഹിന്ദുക്കളുടെ ജ്വലറികളിൽ നിന്ന് മാത്രമേ സ്വർണം വാങ്ങാവൂ എന്ന സന്ദേശവുമായി കേരളത്തിലും പ്രചാരണം നടത്തും. ഹിന്ദു ആഘോഷമാണത്. ചൈതന്യവും സാംസ്കാരിക പൈതൃകവും നിലനിൽക്കാൻ സ്വർണം വാങ്ങുന്നിടവും ഹിന്ദുവിന്റേതാവണം.
ഹലാൽ മാംസം എന്ന പോലെയുള്ള സമീപനം സ്വർണത്തിന്റെ കാര്യത്തിലും ഉണ്ടാവണം.ദേശവിരുദ്ധ സംഘടനകൾക്ക് സഹായം എത്തിക്കുന്ന ജ്വലറി സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. 800ലേറെ ഹിന്ദുക്കളാണ് കേരളത്തിൽ കൊല്ലപ്പെട്ടത്.
മുസ്ലിം ജ്വലറികൾ അവരുടെ പരസ്യങ്ങളിൽ മുസ്ലിം വനിതകളെ മാത്രമേ പ്രദർശിപ്പിക്കാറുള്ളൂ. സിന്ധൂരം ചാർത്തിയ സ്ത്രീ അതിലുണ്ടാവില്ല. കേരളത്തിൽ പരിശീലനം നേടിയവർ മംഗളൂറിൽ കുഴപ്പം സൃഷ്ടിക്കുകയാണ്. ലൗജിഹാദ് നടത്തുകയാണവർ.
ശ്രീരാമ സേനയിലൂടെ 67വർഷമായി താൻ നടത്തുന്ന പ്രവർത്തനങ്ങളുടെ നേട്ടം ബിജെപിക്കാണ്. എന്നാൽ അവർ അറിഞ്ഞല്ല പ്രതികരിക്കുന്നത്. കർണാടകയിലെ ബിജെപി സർകാർ താൻ കോളാർ, ഉഡുപി, കലബുറുഗി ജില്ലകളിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഉത്തരവിറക്കുകയാണ് ചെയ്തതെന്ന് നിരോധ കാലാവധി കഴിഞ്ഞ ശേഷം കുന്താപുരത്ത് മുത്തലിക്മാധ്യമപ്രവർത്തകരോട് പറഞ്ഞു.