ന്യൂഡൽഹി: സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്താൻ സജ്ജമാണ്. പരീക്ഷ റദ്ദാക്കുന്നത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നും കേരളം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.
പരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച നിലപാട് ഇന്ന് അറിയിച്ചില്ലെങ്കിൽ കോടതി സ്വന്തം നിലയ്ക്ക് ഉത്തരവ് ഇറക്കുമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ ആറു മുതൽ 16 വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ സമയം ആകുമ്പോൾ കോവിഡ് നിയന്ത്രണ വിധേയമാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
കോവിഡിനിടയിലും പ്ലസ് ടു പരീക്ഷ വിജയകരമായി നടത്തിയ സംസ്ഥാനമാണ് കേരളം. ഈ അനുഭവസമ്പത്ത് പ്ലസ് വൺ പരീക്ഷ നടത്തുന്നതിലും മുതൽക്കൂട്ടാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. 12-ാം ക്ലാസ് മൂല്യനിർണയ മാനദണ്ഡങ്ങളിൽ അതൃപ്തിയുള്ളവർക്ക് ഓഗസ്റ്റ് 15-നും സെപ്റ്റംബർ 15-നുമിടയിൽ എഴുത്ത് പരീക്ഷ നടത്താനാണ് സി.ബി.എസ്.ഇ. ആലോചിക്കുന്നത്. അതിനാൽ കേരളത്തിൽ ആ കാലയളവിൽ പ്ലസ് വൺ വിഷയങ്ങളിൽ എഴുത്തുപരീക്ഷ നടത്തുന്നതിൽ തെറ്റില്ല എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. കേരളത്തിന്റെ വാദങ്ങളോട് സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്.