23 കാരിയായ ഇറ്റാലിയൻ യുവതിക്ക് അബദ്ധത്തിൽ നൽകിയത് ആറ് ഡോസ് കോവിഡ് വാക്സിൻ. മധ്യ ഇറ്റലിയിലെ ട്യുസ്കാനിയിലുള്ള നോവ ആശുപത്രിയിലാണ് സംഭവം. കൂടുതൽ ഡോഡ് വാക്സിൻ സ്വീകരിച്ചെങ്കിലും യുവതിക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ് റിപ്പോർട്ട്.
ഫൈസർ ബയോടെകിന്റെ ആറ് ഡോസ് വാക്സിനാണ് യുവതിയിൽ അബദ്ധത്തിൽ കുത്തിവെച്ചത്. ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക വാക്സിൻ ഡപ്പിയിൽ ഉണ്ടായിരുന്ന മുഴുവൻ ഡോസും സിറിഞ്ചിൽ നിറച്ചതാണ് സംഭവത്തിന് ഇടയാക്കിയത്. ആറ് ഡോസാണ് ഡപ്പിയിൽ ഉണ്ടായിരുന്നത്. കുത്തിവെപ്പ് നൽകിയ ശേഷമാണ് തനിക്ക് പറ്റിയ അബദ്ധം ആരോഗ്യ പ്രവർത്തക മനസിലാക്കിയത്. 5 സിറിഞ്ചുകൾ ബാക്കിയായി കിടക്കുന്നത് കണ്ടതോടെയാണ് തെറ്റ് സംഭവിച്ച കാര്യം ഇവർ അറിഞ്ഞതെന്ന് ആശുപത്രി വക്താവ് ഡാനിയെല്ല ഗിയാലെനി സിഎൻഎൻ ടിവി യോട് പറഞ്ഞു.
അബദ്ധം പറ്റിയെന്ന് മനസിലായ ഉടനെ വാക്സിൻ സ്വീകരിച്ച യുവതിയെ 24 മണിക്കൂർ നിരീക്ഷണത്തിൽ വച്ചു. ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ അനുഭവപ്പെടാതിരുന്ന യുവതി തിങ്കളാഴ്ച്ച ആശുപത്രി വിടുകയും ചെയ്തു. വാക്സിൽ സ്വീകരിച്ച യുവതി പൂർണ്ണ ആരോഗ്യവതിയാണെന്നും കൂടുതൽ ഡോസ് ശരീരത്തിൽ ചെന്നതിന്റെ അടിസ്ഥാനത്തിൽ യുവതിയിലെ രോഗ പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഓരോ കാര്യങ്ങളിലും ഡോക്ടർമാർ നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.