എറണാകുളം: നടൻ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 68 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിടവാങ്ങിയത്. ചാണക്യൻ, അഥർവം, ഇന്നലെ, സംഘം തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ അഭിയനിച്ചിട്ടുണ്ട്. സംഘത്തിലെ പ്രായിക്കര അപ്പ എന്ന കഥാപാത്രം മലയാളികൾ ഇന്നും ഓർക്കുന്നതാണ്. ഭാര്യ: കൊച്ചു മേരി മക്കൾ: കനകാംബലി, കാഞ്ചന, സാബൻറിജോ.
കെ.ജി. ജോർജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവിധി സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ കാലത്ത് മിമിക്രിയിലും മോണോ ആക്ടിലും സജീവമായിരന്നു പിസി ജോർജ്. കുട്ടിക്കാലം മുതൽ പൊലീസ് ഉദ്യോഗസ്ഥനാകനായിരുന്നു ആഗ്രഹം. തുടർന്ന് കോളേജ് വിദ്യാഭ്യാസത്തിന് ശേഷം പൊലീസ് ഓഫീസറായി ജോലിയിൽ ചേർന്നു.
ഈ കാലം മുതൽ വയലാർ രാമവർമ്മ, കെ.ജി. സേതുനാഥ് എന്നിവരുമായി സൗഹൃദത്തിലായിരുന്നു. പ്രൊഫഷണൽ നാടകങ്ങളിലും സജീവമായിരുന്നു ഈ കാലത്ത്. തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചതോടെയാണ് സിനിമയിൽ സജീവമാകുന്നത്. മെറിലാൻഡ് സുബ്രഹ്മണ്യന്റെ അംബ അംബിക അംബാലിക എന്ന ചിത്രത്തിൽ ചെറിയ വേഷത്തിലൂടെയാണ് സിനിമാ അഭിനയം തുടങ്ങുന്നത്. തുടർന്ന് രാമു കാര്യാട്ടിന്റെ ദ്വീപ്, സുബ്രഹ്മണ്യൻ മുതലാളിയുടെ തന്നെ വിടരുന്ന മൊട്ടുകൾ, ശ്രീമുരുകൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
തിരശ്ശീലയിൽ നിരവധി പൊലീസ് വേഷങ്ങളിൽ അഭിനയിക്കാൻ പിസി ജോർജിന് സാധിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.