തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നു മുതൽ കർശനനിയന്ത്രണങ്ങൾ. കോവിഡ് 19 സ്ഥിരീകരണ നിരക്ക് 15 ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇന്നുമുതൽ ജൂൺ ഒമ്പതുവരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾക്ക് മാത്രമായിരിക്കും പ്രവർത്തനാനുമതി ഉണ്ടായിരിക്കുക.
അവശ്യ വസ്തുക്കളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾ, അസംസ്കൃത വസ്തുക്കളും മറ്റും നിർമിക്കുന്ന സ്ഥാപനങ്ങൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കു മാത്രമേ ജൂൺ അഞ്ചുമുതൽ ഒമ്പതു വരെ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി ഉണ്ടായിരിക്കുകയുള്ളൂ.
സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മീഷനുകൾ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂൺ പത്തിന് മാത്രമാണ് പ്രവർത്തനം തുടങ്ങുക.
അതേസമയം, പുറത്തു നിന്ന് സംസ്ഥാനത്തേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ കരുതണം. സംസ്ഥാനത്തിന് അകത്ത് യാത്രാനുമതിയുള്ളവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. നിലവിൽ പാസ് അനുവദിച്ചിട്ടുള്ളവരിൽ ഒഴിവാക്കാൻ കഴിയാത്ത മെഡിക്കൽ സേവനങ്ങൾ പോലുള്ള ആവശ്യങ്ങൾക്ക് യാത്ര ചെയ്യാം.