ചൈനയുടെ സിനോഫാം വാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര അനുമതി

Latest അന്താരാഷ്ട്രം

ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സിനോഫാം എന്ന കമ്പനി നിർമിച്ച വാക്സിന് ലോകാരോഗ്യ സംഘടന അടിയന്തിര അനുമതി നൽകി. ഒരു പാശ്ചാത്യേതര രാജ്യം വികസിപ്പിച്ചെടുത്ത വാക്സിന് ലോകാരോഗ്യ സംഘടന പിന്തുണ നൽകുന്നത് ആദ്യമായാണ്. ഫൈസർ, ആസ്‌ട്രാസെനക്ക, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ എന്നീ വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന ഇതുവരെ അനുമതി നൽകിയിട്ടുള്ളത്.

സിനോഫാം എന്ന കമ്പനിയുടെ അനുബന്ധ കമ്പനിയായ ചൈന നാഷണൽ ബയോടെക് ഗ്രൂപ്പിന്റെ ഒരു ഘടകമായ ബീജിങ് ബയോളജിക്കൽ പ്രോഡക്റ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിനാണ് സിനോഫാം വാക്സിൻ. റോയ്‌റ്റേഴ്‌സിന്റെ ഒരു റിപ്പോർട്ട് പ്രകാരം ഈ വാക്സിന് കോവിഡ് 19-നെതിരെ 79.34% ഫലപ്രാപ്തിയുണ്ടെന്ന് ഇടക്കാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാലും, ഈ വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളൊന്നും ഇതുവരെ പരസ്യമായി പുറത്തു വിട്ടിട്ടില്ല.

സിനോഫാം വാക്സിന്റെ സുരക്ഷിതത്വം, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവ സ്ഥിരീകരിക്കുന്നതായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച അറിയിച്ചു. മുതിർന്ന ആളുകൾക്ക് ഈ വാക്സിൻ നിർദ്ദേശിക്കുന്നതായും മൂന്ന് മുതൽ നാല് ആഴ്ച കാലയളവിനുള്ളിലായി രണ്ട് ഡോസ് വാക്സിനുകൾ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ‘ആരോഗ്യപ്രവർത്തകരുടെയും അപകടസാധ്യത കൂടുതലുള്ള ജനവിഭാഗത്തിന്റെയും സംരക്ഷണം ഉന്നം വെയ്ക്കുന്ന രാജ്യങ്ങൾക്ക് കോവിഡ് 19 വാക്സിന്റെ ലഭ്യത ത്വരിതപ്പെടുത്താൻ സിനോഫാം വാക്സിൻ സഹായിക്കും. സംഭരിക്കാൻ കുറഞ്ഞ സൗകര്യങ്ങൾ മതി എന്നതിനാൽ വിഭവങ്ങൾ കുറവുള്ള സാഹചര്യങ്ങളിൽ ഈ വാക്സിൻ അനുയോജ്യമായിരിക്കും’, ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു. സിനോവാക് എന്ന മറ്റൊരു ചൈനീസ് കമ്പനി വികസിപ്പിച്ചെടുത്ത വാക്സിനെ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *